Wednesday, January 20, 2021

മഹത്തായ ഇന്ത്യൻ അടുക്കള... കുടുംബത്തിൻ്റെ ഒരു നേർച്ചിത്രം

 



സത്യൻ അന്തിക്കാട് സിനിമകളിൽ കാണുന്ന 'ഗ്രാമത്തിൻ്റെ വിശുദ്ധി', 'അമ്മിക്കല്ലിലരച്ച നല്ല നാടൻ ചമ്മന്തി ', 'കുടുംബ ബന്ധങ്ങളിലെ  നന്മ ', 'കുടുംബത്തിൻ്റെ മഹത്വം' ഇതെല്ലാം നാണിച്ച് മാറി നിൽക്കും ഒരുപക്ഷേ ഈ സിനിമക്ക് മുമ്പിൽ. ആദ്യം തന്നെ പറയട്ടെ, ഈ സിനിമ കാണാത്തവർ ദയവ് ചെയ്ത് ഇത് വായിക്കരുത്. കാരണം, പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ പോന്ന എന്തോ ഒന്ന് ഈ സിനിമയിലുണ്ട്. നമ്മളിത്രയും കാലം മനസിൽ കൊണ്ടു നടന്ന വിഗ്രഹങ്ങളെല്ലാം ഉടത്തു പോയേക്കും. മുമ്പ് മഹത്തരം എന്ന് കണ്ട് ഇഷ്ട സിനിമകളുടെ പട്ടികയിലിടം പിടിച്ച പല മലയാളം സിനിമകളും  വെറുക്കപ്പെട്ടവയുടെ കൂട്ടത്തിലാവാനും സാധ്യതയുണ്ട്. ഇത് നമ്മളോട് തന്നെയുള്ള ഒരു കലഹമാണ്. സമരസപ്പെട്ട് സമരസപ്പെട്ട് മഹത്വവൽക്കരിക്കപ്പെടുന്ന ആ 'കുടുംബത്തിൻ്റെ സുരക്ഷിതത്വ'ത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കാണ് ചിലർക്കിത്. മറ്റ് ചിലർക്കോ കൂടെ കഴിയുന്നവൾ അലങ്കാരമോ ഉപകരണമോ അല്ലെന്നുള്ള തിരിച്ചറിവും. വേറെ ചിലർക്കാകട്ടെ " അല്ല, ഞാനങ്ങനെയല്ല, എൻ്റെ ഭാര്യയങ്ങനെ അല്ലെ " ന്നുള്ള അലമുറയിടലും. എന്തു തന്നെയായാലും കണ്ടാസ്വദിച്ച് മറന്ന് പോകുന്ന ചിത്രങ്ങൾക്കിടയിൽ ഇതൊരിക്കലും വരില്ല. 

അനാവശ്യ പാശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയില്ലാതെ ജീവിതത്തിൽ നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ഫെയിമുകളിലൂടെ കഥ പറയുകയാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ '. സിനിമയുടെ ഭൂരിഭാഗവും അപഹരിച്ചിരിക്കുന്നത് പേരു പോലെത്തന്നെ അടുക്കളയാണ്. കഥാപാത്രങ്ങളുടെയൊന്നും തന്നെ പേര് സിനിമയിലെവിടെയുമില്ല. അല്ലെങ്കിൽത്തന്നെ പേരിന് വലിയ പ്രസക്തിയൊന്നുമില്ല. നമ്മളൊക്കെത്തന്നെ കണ്ടു പരിചയിച്ചവരാണ് ഓരോ കഥാപാത്രവും. നമ്മളോരോരുത്തരും തന്നെയാണവർ.

സ്ത്രീധനത്തെക്കുറിച്ച് നിശബ്ദമായി കാഴ്ചകളിലൂടെ മാത്രം സംവദിക്കുന്നുണ്ട് ഈ സിനിമയിൽ. വിവാഹ ദിവസം വരൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന അലങ്കരിച്ച പുതിയ ചുവന്ന കാർ താലി കെട്ടിയ വധുവിനെ ഓർമ്മിപ്പിക്കുന്നു. ഇതിലെ നിമിഷ സജയൻ അവതരിപ്പിച്ച പ്രധാന കഥാപാത്രമായ മരുമകളുടെ ഭർത്തൃഗൃഹത്തിലെ ആദ്യ ദിവസങ്ങളിൽ കൈനിറയെ അണിഞ്ഞിരുന്ന സ്വർണ്ണവളകൾ അമ്മായിയമ്മ മകളുടെ വീട്ടിൽ താമസിക്കാൻ പോകുന്നത് മുതൽ കാണാതാവുന്നുണ്ട്. തലേ ദിവസം അമ്മായി അച്ഛൻ അലമാരയിൽ വച്ച് ഭദ്രമായി പൂട്ടി വെച്ചത് അവളുടെ സ്വർണമാണെന്നത്  സംഭാഷണത്തിൻ്റെ അകമ്പടിയില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. 

അഭിനേതാക്കളോരോരുത്തരും തന്നെ മികച്ച നിലവാരം പുലർത്തി. സുരാജ് അവതരിപ്പിച്ച ഭർത്താവിൻ്റെ കഥാപാത്രം അതിലൊന്നാണ്. വീട്ടിൽ ഭാര്യക്ക് പെറുക്കാൻ മേശപ്പുറത്ത് എച്ചിൽക്കഷണകളിടുന്ന പ്ലസ് ടു അധ്യാപകനായ ഭർത്താവ് പക്ഷേ, പുറത്ത് റെസ്റ്റോറൻ്റിൽ എച്ചിൽ അതിന് വച്ച പാത്രത്തിൽ മാത്രമിടുന്നത് കാണാം. പല സീനുകളിലും ഭാര്യയോട് വളരെ സ്നേഹത്തിൽ പെരുമാറുന്ന ഭർത്താവിൻ്റെ ആൺബോധം ചിലപ്പോഴൊക്കെ വ്രണപ്പെടുന്നുണ്ട്.' വാത്സല്യം' പോലൊരു സിനിമയായിരുന്നെങ്കിൽ കുറച്ച് മെലോഡ്രാമ ചേർത്ത് ആളെ വെള്ളപൂശി കുട്ടപ്പനാക്കുമായിരുന്നു, ഭാര്യയെ അഹങ്കാരിയും

അമ്മായിയച്ഛനായി അഭിനയിച്ച ടി സുരേഷ് ബാബുവിൻ്റെ പ്രകടനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പല്ലു തേക്കാൻ വരെ ബ്രഷ് മുന്നിലെത്തണം. പുറത്തിറങ്ങുമ്പോൾ ഭാര്യ ചെരിപ്പുമായി ഉമ്മറത്തെത്തണം. വളരെ മയത്തിൽ 'മോളേ ' എന്ന് മാത്രം വിളിച്ച് സംസാരിക്കുന്ന അയാളെ ഒന്ന് പൊട്ടിക്കാൻ തോന്നാത്തവർ കുറവായിരിക്കും. പല തരം അടുക്കളകൾ സിനിമയിൽ കാണിക്കുന്നുണ്ട്. സുരാജിൻ്റെ വീട്ടിലെ അടുക്കളയിൽ തന്നെ പലരും പെരുമാറുന്നുണ്ട്. രാവിലെ മേശപ്പുറത്തിരിക്കുന്ന ആണുങ്ങൾക്ക് മുന്നിൽ ചൂടു ദോശയെത്തിക്കാൻ ഓടുന്ന അമ്മായിയമ്മയും മരുമകളും.. കാസറോളിൽ വച്ച ദോശ തൊട്ട് നോക്കി "എടീ ചൂട് ദോശയില്ലേ" എന്ന് ചോദിക്കുന്ന ഭർത്താവ് , പക്ഷേ ഭാര്യയുടെ ആർത്തവ സമയത്ത് വേലക്കാരി കാസറോളിൽ വച്ച ദോശ പരാതിയേതുമില്ലാതെ കഴിക്കുന്നുമുണ്ട്. പഴയ 'തറവാട്ടു മഹിമ 'യുള്ള ഭർതൃവീട്ടിലുള്ളവർക്ക് മാത്രമല്ല ഇത്തരം പ്രശ്നങ്ങളുള്ളത്. ഒരു ഗ്ലാസ് വെള്ളം പോലും സ്വന്തമായി എടുത്തു കുടിക്കാനറിയാത്ത ആങ്ങള നമ്മുടെ നായികക്കുമുണ്ട്.

ആർത്തവ സംബന്ധമായ തൊട്ടുകൂടായ്മയും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. തനിക്ക് പിരീഡ്സായെന്ന് ആദ്യമായി ഭാര്യ പറയുമ്പോൾ ഭക്ഷണമുണ്ടാക്കുന്നതാരാണെന്ന കാര്യത്തെക്കുറിച്ചാണ് ഭർത്താവ് ചിന്തിക്കുന്നത്. എന്നാൽ പാഡില്ലാത്ത കാര്യമാണ് താൻ പറയാനുദ്ദേശിച്ചതെന്ന് പറയുമ്പോൾ ഭർത്താവിൻ്റെ മുഖം വാടുന്നു. ഭാര്യയുടെ ആർത്തവ സമയത്ത് ശബരിമലക്ക് പോകാൻ നിൽക്കുന്ന ഭർത്താവിന് വേണ്ടി അവൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ പലതും സഹിക്കേണ്ടി വരുന്നുണ്ട്. എന്നാൽ സഹനവും ക്ഷമയും വേണ്ട സ്വാമി ആചാരത്തിൽ പല വിട്ടുവീഴ്ചകളും ചെയ്യുന്നുമുണ്ട്.

അടുക്കളയിലെ സിങ്കിന് താഴെയുള്ള പൊട്ടിയൊലിക്കുന്ന പൈപ്പ് മലീമസമായ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. എത്ര നന്നാക്കണമെന്ന് പറഞ്ഞിട്ടും നന്നാക്കാതെ കിടന്ന പൈപ്പ്, അതിൽ നിന്നിറ്റുന്ന ബക്കറ്റിൽ പിടിച്ചു വെക്കുന്ന മലിനജലം, എത്ര കഴുകിയാലും മാറാത്ത ഗന്ധം. രാത്രിയിലെ സ്ഥിരമായ യാന്ത്രികമായ സെക്സിസിനിടയിൽപോലും ആ ദുർഗന്ധം അവളെ വേട്ടയാടുന്നുണ്ട്. അതിനിടയിലും അവൾ തൻ്റെ കൈ മണത്തു നോക്കുന്നുണ്ട്. മാലയിടുന്നതിൻ്റെ തലേന്ന് ലൈറ്റണക്കാൻ പറഞ്ഞ ഭർത്താവിനോട് നിവൃത്തിയില്ലാതെ അവൾ പറയുന്നുണ്ട് ,   " എന്നും നമ്മൾ ചെയ്യില്ലേ... എനിക്ക് നല്ല പെയിനുണ്ട്. കുറച്ച് ഫോർ പ്ലേ കൂടി ഉണ്ടായാൽ എനിക്ക്..'' .."ഓ അപ്പോ എല്ലാം അറിയാമല്ലേ... ഫോർ പ്ലേ... എനിക്കും കൂടി തോന്നണ്ടേ'' എന്നായിരുന്നു അയാളുടെ മറുപടി. സെക്സിൽ പോലും സ്വന്തം ഇഷ്ടങ്ങൾ മാത്രം നോക്കുന്ന ഭർത്താവിൻ്റെ ആണഹങ്കാരത്തെ അവളുടെ ചോദ്യം ആക്രമിച്ചിരിക്കണം. ഒടുവിൽ ആ അഹങ്കാരത്തിൻ്റെ മുഖത്തേക്കാണവൾ ബക്കറ്റിലെ മലിനജലം ഒഴിക്കുന്നത്. അത് ചെന്ന് പതിക്കുന്നത് നമ്മളോരോരുത്തരുടെയും മുഖത്താണ്. മുമ്പത്തെ എല്ലാ സിനിമകളിലെയും പോലെ നിമിഷ സജയൻ്റെ അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.

പല സിനിമകളിലെയും പോലെ അവളുടെ ഇറങ്ങിപ്പോക്ക്  ആ വീട്ടിലേക്ക് തിരിച്ച്  വരാനോ  വേറെ കല്യാണം കഴിക്കാനോ അല്ല എന്നുള്ളത് ഒരാശ്വാസമാണ്. മഹത്തായ ഇന്ത്യൻ അടുക്കളകളെ തുറന്നു കാണിച്ച, ശബരിമല വിഷയം തുറന്നു പറയാൻ ആർജവം കാണിച്ച ജിയോ ബേബി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. മഹത്തായ കുടുംബ വ്യവസ്ഥിതി അദ്ദേഹത്തോട് പൊറുക്കട്ടെ..


Tuesday, January 20, 2015

സ്റ്റിക്ക് നോ ബില്ല്സ്....






അക്ഷരങ്ങൾ മുടിയിൽ  ചൂടാൻ മാത്രമുള്ളതത്രേ 
അവിടെ നിന്ന് തലച്ചോറിലേക്കും പിന്നെ ഹൃദയത്തിലേക്കും 
ഇരച്ചു കയറുന്ന അക്ഷരങ്ങളെ 
അവർ വേട്ടയാടി വെടി വെച്ച് കൊല്ലും .
"ഇനിയീ കൊയിക്കോട്ടങ്ങാടീലെ ചുവരുകളൊന്നും പൂക്കില്ല" . 
അതുകണ്ട് പരിഹസിച്ചു തലയെടുപ്പോടെ നില്ക്കും,
ചില പരസ്യ ബോർഡുകൾ..
നഗരത്തിന്റെ പ്രതിച്ചായ മാറ്റാൻ 
'കാലഹരണപ്പെട്ട' വഴിയോരക്കച്ചവടക്കാർ തുടച്ചു നീക്കപ്പെടും.
റെയിൽവേ സ്റ്റേഷനും ബസ്‌ സ്ടാന്റും കിടപ്പറയാക്കുന്നവര്‍ക്ക്
ചവറ്റുകുട്ടയിൽ വീടൊരുക്കും. 
ഉയരുന്ന ശബ്ദങ്ങളെ കുത്തിനു പിടിച്ചു അവർ ജയിലിലടക്കും 
പാതയോരത്ത് ബൂട്ടുകളുടെയും മോട്ടോർ വാഹനങ്ങളുടെയും 
ശബ്ദം  മാത്രം കേൾക്കും 
ഇതാ ഇവിടെ വരെയാണ് നിങ്ങളുടെ ആകാശം..
ആകാശം പണത്തൂക്കം നോക്കി അവർ പകുത്തു കൊടുക്കും 
വിലക്കപ്പെട്ട ആകാശത്തിലേക്ക് പറക്കുന്നവരെ 
നിരീക്ഷിക്കാൻ അവർ ശരീരത്തിൽ വരെ ക്യാമറകൾ വെക്കും 
അതിനപ്പുറതെക്ക് പറക്കുന്നവരെ ചിറകരിഞ്ഞു വീഴ്ത്തും .
ഇവിടം വരെയാണ് നമ്മുടെ ആകാശം,നമ്മളും പറയും 
ഒടുവിൽ ...
അനുസരണയുള്ള നല്ല കുട്ടികളായി 
തടവറക്കുള്ളിലെ സ്വാതന്ത്ര്യം നുണഞ്ഞു
നമ്മളവർക്ക്  വിരുന്നൊരുക്കും.

ഇതൊക്കെ പറയാൻ നിങ്ങളാരാ ?
ഞാനോ ? ഒരു കുറ്റവാളി 
കുറ്റകരമായ മൌനം പാലിച്ച കൊടും കുറ്റവാളി

Tuesday, November 4, 2014

ഈ ചുംബനം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടൊ?

കോഴിക്കോട് ഡൌണ്‍ ടൌണ്‍ രേസ്റൊരന്റ്റ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു ഏറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരം ബജ്രന്ഗ്ദൽ-എസ് ഡി പി ഐ- ശിവസേന- കെ എസ് യു- കൊച്ചിൻ ഫ്രീകെര്സ് - പോലീസ് സഖ്യം അടിച്ചമർത്താൻ ശ്രമിച്ചത്‌ ഈയിടെയാണ്. എന്നാൽ ഈ സമരം വമ്പിച്ച വിജയമായി എന്ന് പറയാതെ വയ്യ. ഈ സമരം മൂലം ആദിവാസികളുടെ നില്പ് സമരം പോലത്തെ സമരങ്ങൾ മുങ്ങിപ്പോയെക്കും എന്ന സംശയങ്ങൾ കൊണ്ട് ആദ്യം സമരത്തിൽ നിന്ന് മാറി നിന്നവർ പോലും ഭരണകൂടത്തിന്റെയും വ്യവസ്ഥാപിത മത-ബ്രാഹ്മണ-സവർണ്ണ വാദികളുടേയും ഫാസിസ്റ്റ് നടപടി മൂലം ഈ സമരം അനിവാര്യമായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഡൌണ്‍ ടൌണ്‍ രേസ്റൊരന്റ്റ് ആക്രമിച്ചത് യുവമോർച്ചയായത് കൊണ്ട് അതിലെ വർഗീയാംശം മാത്രം കണ്ടു യുവമോര്ച്ചക്കെതിരെ പ്രതികരിച്ച മറ്റ് വ്യവസ്ഥാപിത സംഘടനകളും ചുംബനസമരതിന്റെ കാര്യം വന്നപ്പോൾ അവരുടെ പുരോഗമനത്തിന്റെ മുഖം മൂടി അഴിച്ചു മാറ്റാൻ നിര്ബന്ധിക്കപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്ന പ്രവർത്തകരെ അക്രമം കൊണ്ടും പെപ്പർ സ്പ്രേ കൊണ്ടും കണ്ണീർ വാതകം കൊണ്ടും നേരിടാൻ അക്രമികൾ ശ്രമിച്ചു . അവർ ചുംബനസമരതിൽ പങ്കെടുക്കാൻ വന്ന സ്ത്രീകളെ ഉപദ്രവിക്കുകയും തെറി വിളിക്കുകയും ചെയ്തു. ഇതെങ്ങനെയാണ് 'സദാ'ചാരത്തിന്റെ ഭാഗമാവുന്നത്? എന്തായാലും ഈ സംഭവം സദാചാരത്തെ കുറിച്ച് ഒരു പുനരാലോചനക്ക് തന്നെ വഴിയൊരുക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. 

എന്ത് കൊണ്ടാണ് ചുംബനത്തെ ഭരണകൂടവും വ്യവസ്താപിത വാദികളും ഭയക്കുന്നത് ? ചുംബനത്തിന്റെ കാര്യം വന്നപ്പോള്‍ എന്ത് കൊണ്ടാണ് രണ്ട് അഗ്രങ്ങളില്‍ നില്‍ക്കുന്ന വര്‍ഗീയ സംഘടനകള്‍ ഒന്നായത് ? ശിവലിംഗത്തെ ആരാധിക്കുന്ന ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങൾ പാടിപ്പുകഴ്ത്തുന്ന മാതാ അമൃതാനന്ദമയിയുടെ ചുംബനത്തിനായി(അത് തെറ്റെന്ന്  തോന്നുന്നില്ല ) തിക്കും തിരക്കും കൂട്ടുന്ന , അതിനെതിരെ ഒരു  ശബ്ദവും ഉയർത്താത്ത പൊതുജനം എന്ത് കൊണ്ടാണ് യുവാക്കളുടെ ചുംബനസമരത്തിൽ മാത്രം അശ്ലീലവും മൂല്യച്യുതിയും കണ്ടത് ? ഇതേ വ്യവസ്ഥാപിത വാദികൾ തന്നെയല്ലേ പണ്ട് സ്ത്രീകള്ക്ക് മാറ് മറക്കാനുള്ള അവകാശം നിഷേധിച്ചത് ? തമ്പ്രാന് തീണ്ടലായിട്ടും അടിയാത്തിപ്പെണ്ണിനെ കാമപൂര്‍ത്തിക്കുള്ള യന്ത്രമായി കണ്ടതും നായര്‍ സ്ത്രീകളെ നമ്പൂതിരിമാരുടെ ‘വേളി‘കള്‍ക്കു പുറമേ സംബന്ധം എന്ന് ഓമനപ്പേരിട്ട (ഇന്നത്തെ കാലത്ത് ‘അവിഹിതം’) നിലനിര്‍ത്തിയിരുന്നതുമായ ഒരു സാംസ്കാരിക പൈതൃകം നമ്മുടെ നാടിനുണ്ട്. ഇന്ന് വസ്ത്രധാരണത്തിന്റെ പേരിലും ‘സദാചാര’ ത്തിന്റെ പേരിലും സ്ത്രീകളെയും സ്ത്രീപുരുഷബന്ധങ്ങളെയുമെല്ലാം പ്രതിക്കൂട്ടിലാക്കുന്ന സവര്‍ണ്ണ പുരുഷാധിപത്യ സമൂഹം തങ്ങളുടെ പാരമ്പര്യം മറക്കാതിരുന്നാല്‍ നല്ലതാണ്

.
വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്ന രൂപത്തിലുള്ള കമ്മീഷനുകള്‍ പോലും ചുംബനസമരത്തെ എതിര്‍ക്കാന്‍ കൂട്ടുപിടിക്കുന്നതും സ്ത്രീകളെ തടവിലാക്കിയ, അവളുടെ അവകാശങ്ങള്‍ നിഷേധിച്ച ആ ‘പൈതൃക’(മാതൃകം ? എന്താണത് ?)ത്തെയാണ് എന്നത് എന്ത് വിരോധാഭാസമാണ്. സ്ത്രീകളെ കൊണ്ട് സെറ്റ് സാരി ഉടുപ്പിച്ച് വായ മൂടി കെട്ടിച്ച്  കെ എസ് യുവിന്റെ പുരുഷാധിപത്യ ബോധം നടത്തിയ പ്രതിഷേധവും ഭീതി ഉളവാക്കുന്നു. എന്താണവര്‍ യധാര്‍തത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് ? ഞങ്ങള്‍ക്ക് സ്വന്തമായി ചുണ്ടുകളും നാവുകളും ഇല്ല.. ഞങ്ങള്‍ പുരുഷാധിപത്യത്തിന്റെ വക്താക്കള്‍ മാത്രമാണ് എന്നോ ?

ചുംബന സമരതിനെതിരെയുള്ള പ്രതിഷേധങ്ങൾ തന്നെ ഈ ചുംബനത്തെ ഭരണകൂടവും ആധിപത്യവ്യവസ്ഥകളും ഭയക്കുന്നു എന്നതിന്റെ തെളിവാണ്. സംസ്കാരം തകര്‍ക്കാന്‍ അനുവദിക്കില്ല എന്നും അത് തകര്‍ന്നാല്‍ ഈ സമൂഹത്തിന്റെ അടിത്തറ തന്നെ ഇളകും എന്നുമാണവര്‍ പറയുന്നത്. ഇത്തരം ഒരു തട്ട് തട്ടായുള്ള വ്യവസ്ഥ തകര്‍ന്നാല്‍ അത് ബാധിക്കുന്നത് അതിന്റെ ഗുണഭോക്താക്കളായ മുകള്‍ തട്ടിലുള്ളവരെ മാത്രമായിരിക്കും. തങ്ങളുടെ അധീനതയിലുള്ള ഈ ‘ആധിപത്യ സദാചാര’തത്വ സംഹിതകള്‍ സ്ത്രീകളെയും മറ്റ് കീഴ്തട്ടിലുള്ളവരെയും ചൂഷണം ചെയ്യാനുള്ളതാണ് എന്നത് കൊണ്ട് തന്നെ അതിന്റെ തകര്‍ച്ച താഴെ തട്ടിലുള്ളവരെ പ്രതികൂലമായി ബാധിക്കില്ല എന്ന് മാത്രമല്ല അതിന്റെ തകര്‍ച്ചയിലൂടെയേ അവര്‍ക്ക് മോചനം സാധ്യമാവുകയുള്ളൂ. സ്ത്രീകൾ ഇന്നതെത് പോലെ വെറും രണ്ടാം തരം പൌരന്മാരായതും അടിമകൾ ആയതും സ്ത്രീപുരുഷ ബന്ധങ്ങൾ സാമ്പത്തിക ബന്ധങ്ങൾ ആയതുകൊണ്ടാണ് അത് കൊണ്ട് തന്നെ ഈ വ്യവസ്ഥ ഇങ്ങനെ തന്നെ നിലനിര്‍ത്തേണ്ടത് ആധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ ആവശ്യമാണ്. ഇത് കൊണ്ട് തന്നെയായിരിക്കാം സദാചാരം സംരക്ഷിക്കാന്‍ വേണ്ടി അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഭര്‍ത്താവിന്റെ ബലാത്സംഗത്തെ ബലാത്സംഗമായി കാണാത്തതും വിവാഹത്തിന്റെ അകമ്പടിയില്ലാത്ത അല്ലെങ്കില്‍ വിവാഹത്തിന് പുറത്തുള്ള പ്രണയ-ലൈംഗിക ബന്ധങ്ങളെയും മറ്റും അനാശാസ്യവും വ്യഭിചാരവുമാക്കുന്നതും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും പീഡനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്ത വിധം പൊതുബോധം നിര്മ്മിക്കപ്പെട്ടിരിക്കുന്നു.



ചുംബനസമരത്തിനെതിരെ പ്രതിഷേധിക്കാന്‍ വന്നവര്‍ തന്നെയാണ് ഈ സമരത്തെ വിജയിപ്പിച്ചത്. വ്യവസ്ഥയും ഭരണകൂടവും എത്രമാത്രം മര്‍ദ്ദകസ്വഭാവമുള്ളതാണെന്നും ഫാസിസം എത്ര ഭീകരമായി ഇവിടെ നിലനില്‍ക്കുന്നു എന്നതിന്റെയും സൂചനയാണിത് . ഈ സമരത്തിന്റെ വിജയം മറ്റ് സമരങ്ങളെയും ഗുണകരമായി ബാധിച്ചേക്കാം. ചുംബനസമരം വ്യക്തിസ്വാതന്ത്ര്യം സ്ഥാപിക്കാനും രണ്ട് പേര്‍ക്ക് ചുംബിക്കാനും ഉള്ള അവകാശത്തിനു വേണ്ടി മാത്രമുള്ള സമരമല്ല, മറിച്ച് ഫാസിസത്തിനെതിരെയുള്ള, ആധിപത്യസദാചാരമൂല്യങ്ങള്‍ക്കെതിരെയുള്ള ഒരു സമരം കൂടിയാണ്.


image-art.alphacoders.com